Tuesday, November 20, 2007

ഒരു വീരകൃത്യം

കാലം എണ്‍പതുകളുടെ അവസാന ഭാഗം.

ഹൈറേഞ്ചിന്റെ കളിത്തൊട്ടിലായ, തൊടുപുഴയുടെ മണിമുത്തായ ന്യൂമാന്‍ കോളേജാണ്‌ രംഗവേദി.
ഞാനന്നു ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി.

പഠിക്കുന്ന കാര്യമൊഴിച്ച്‌ എന്തിനും റെഡി. പ്രധാന ഹോബി വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള അലക്കും തല്ലും കണ്ടാസ്വദിക്കല്‍.

അന്ന് ന്യുമാനില്‍ കെ എസ്‌ യു, ഒരിനം കെ എസ്‌ സി, എം എസ്‌ എഫ്‌ എന്നിവര്‍ ചേര്‍ന്നൊരു മുന്നണി, വേരൊരിനം കെ എസ്‌ സി, എ ബി വി പി, ചേര്‍ന്ന മറ്റൊരു മുന്നണി, എസ്‌ എഫ്‌ ഐ തനിയെ എന്നൊക്കെയാണ്‌ അവിയലുകള്‍.

ഏതു പാര്‍ട്ടി സമരം പ്രഖ്യാപിക്കുന്നോ, അന്നത്തേക്ക്‌ എന്റെ സപ്പോര്‍ട്ട്‌ അവര്‍ക്ക്‌. പ്രത്യേകിച്ച്‌ ഗോപാലകൃഷ്ണന്‍ സാറിന്റെയോ (അടൂരല്ല) മണി സാറിന്റെയോ പടം റിലീസാകുന്ന ദിവസമാണെങ്കില്‍ ഡബിള്‍ സപ്പോര്‍ട്ട്‌.

ഏതായാലും ഒരു സുദിനം, സമരദിനം!!

അന്നേദിവസം രണ്ടു കൂട്ടര്‍ക്ക്‌ അവകാശബോധമുദിച്ചു. ഗ്രൗണ്ട്‌ ഫ്ലോറിന്റെ ഓരോ അറ്റങ്ങളില്‍ നിന്നും ഇരുകൂട്ടരും പ്രകടനം തുടങ്ങി.

ശബ്ദം കേട്ട പാടെ സേവന തല്‍പരനായ ഞങ്ങടെ മാഷ്‌ പുസ്തകം മടക്കി പുറത്തിറങ്ങി.(അദ്ദേഹത്തിനു സെക്കന്റ്‌ ഹാന്റ്‌ കാറിന്റെ സൈഡ്‌ ബിസിനസ്സുണ്ട്‌)

മാഷിന്റെ പിന്നാലെ ആവേശഭരിതനായി ഞാനും.

പക്ഷെ സ്ഥിരം കുറ്റികളുമായി ഒത്തുകൂടിയപ്പോള്‍ ആവേശം ഇത്തിരി തണുത്തു.
ആകെയുള്ള മൂന്നു തിയേറ്ററിലും തല്ലിപ്പൊളി പടങ്ങള്‍. ഒരിടത്ത്‌ മമ്മൂട്ടി, മറ്റൊരിടത്ത്‌ മോഹന്‍ലാല്‍, മൂന്നമത്തെയിടത്ത്‌ ബാലചന്ദ്രമേനോന്‍!

ഛെ ആര്‍ക്കുവേണം! എവിടെ അഭിലാഷ? എവിടെ.......???

അതുകൊണ്ട്‌ നേരെ ഗള്‍ഫിലേക്കു നടന്നു. (ലേഡീസ്‌ കോര്‍ണറാണ്‌ ഗള്‍ഫ്‌. അവരുടെ മൂത്രപ്പുര വിശ്രമ, സല്ലാപ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഇവിടെ.) എല്ലാ പ്രകടനങ്ങളുടെയും സ്വാഭാവിക അവസാനം ഗല്‍ഫിലാണ്‌. കാരണം പ്രസാദിക്കേണ്ടത്‌ പെണ്‍മണികളാണ്‌. വോട്ട്‌ വീഴണ്ടെ!?

പക്ഷെ കുറെ കാത്തിരുന്നിട്ടും രണ്ടു കൂട്ടരും ഗള്‍ഫിലെത്തുന്നില്ല. അപ്പോള്‍ കേള്‍ക്കാം മൂന്നാം നിലയില്‍ നിന്നൊരാരവം. ആരൊ പറഞ്ഞു, അടി തുടങ്ങിയെന്ന്.

അടി കാണാന്‍ പറ്റിയില്ലെങ്കില്‍ കോളേജു ജീവിതം കൊണ്ടെന്തു ഗുണം?

നേരെ മുകളിലേക്കോടി. മൂന്നാം നിലയിലെ കോറിഡോറിന്റെ നടുവിലായി രണ്ടു കൂട്ടരും മുഖാമുഖം നില്‍ക്കുന്നു. പരസ്പരം ചീത്തവിളിയും ഒച്ചപ്പാടുമല്ലാതെ അടിവീണിട്ടില്ല.
(ഒരുകാര്യം പ്രത്യേകം പറയട്ടെ, ന്യൂമാനില്‍ വന്ന ശേഷം, ചില്ലറ ഉന്തും തള്ളുമല്ലാതെ നല്ലൊരടി ഇനിയും കാണാന്‍ പറ്റിയിട്ടില്ല. ഇവിടുത്തെ നേതാക്കളും അനുയായികളും വലിയ ആഢ്യന്മാര്‍, ഷര്‍ട്ട്‌ ചുളിയുന്ന ഒരിടപാടിനുമില്ല)

അടിവീഴുന്നെങ്കില്‍ ഓടാനുള്ള പാകത്തില്‍ ഒരു മൂലയില്‍ നിന്നു ഞങ്ങള്‍ എത്തിനോക്കിക്കൊണ്ടിരുന്നു.

ഇതിനിടയില്‍ ഹംസ പോയി അടുത്ത ക്ലാസ്സില്‍ നിന്നും ഒരു സ്റ്റൂള്‍ കൊണ്ടുവന്ന് അതില്‍ക്കയറി നിന്നു നോക്കാന്‍ തുടങ്ങി.

ഞാനന്നും ഇന്നും നല്ല പൊക്കക്കാരനായതിനാല്‍ (സച്ചിന്‍ തെണ്ടുല്‍ക്കറേക്കാള്‍ വെറും രണ്ടിഞ്ചു കുറവേയുള്ളു. അതത്ര കുറവാണൊ? എല്ലാവര്‍ക്കും സച്ചിനാവാന്‍ പറ്റുവോ!!) ഞാനും അതില്‍ കയറിക്കൂടി.

രണ്ടു പ്രകടനവും ഏതാണ്ട്‌ മൂന്നു മീറ്റര്‍ അകലത്തിലായി നില്‍ക്കുന്നു. എന്തും സംഭവിക്കാം.

അപ്പോഴാണ്‌ എന്റെ അയല്‍വാസിയും, പ്രകടനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഒരു പാര്‍ട്ടിയുടെ യൂണിറ്റ്‌ പ്രസിഡന്റുമായ മനോഹരന്‍ എന്റെ അടുത്തെത്തിയത്‌. എന്തേ പ്രകടനത്തില്‍ ചേര്‍ന്നില്ല എന്നതിന്‌ താന്‍ വന്നപ്പോള്‍ താമസിച്ചു എന്നും രംഗം എങ്ങിനെയുണ്ടെന്നറിഞ്ഞിട്ട്‌ കൂടാം എന്നും പറഞ്ഞ്‌ എന്നെ സ്റ്റൂളില്‍ നിന്നിറക്കി അതില്‍ക്കയറി നോക്കിനിന്നു.

ശബ്ദകോലാഹലമല്ലാതെ അടിയുടെ ഒരു ലക്ഷണവും കാണുന്നേയില്ല.

പെട്ടെന്നാണ്‌ ഞങ്ങളുടെ പിന്നിലൂടെ പ്രിസിപ്പല്‍ തിരക്കിട്ടു വരുന്നത്‌ ഞാന്‍ കണ്ടത്‌.

ദാണ്ടെടാ ------ (പ്രിസിപ്പലിന്റെ വിളിപ്പേര്‌) വരുന്നു എന്നു ഞാന്‍ പറഞ്ഞതും ഹംസ സ്റ്റൂളില്‍ നിന്നും ചാടിയിറങ്ങി.

ബാലന്‍സ്‌ പോയ മനോഹരന്‍ സ്റ്റൂളുമായി ടപ്പേയെന്ന് തറയില്‍!

തിരിഞ്ഞു നോക്കിയ ഹംസ പ്രിന്‍സിപ്പലിനെ കണ്ട്‌ ഭയന്ന് ഓടിച്ചെന്നു കയറിയത്‌ പ്രകടനത്തിന്റെ ഇടയിലേക്ക്‌!

സ്റ്റൂള്‍ വീഴുന്ന ശബ്ദവും, ഹംസയുടെ പെട്ടെന്നുള്ള തള്ളിക്കയറ്റവും എല്ലാം ചേര്‍ന്നുള്ള ഇളക്കത്തില്‍ അടിയും തുടങ്ങി.

അടി തുടങ്ങിയതും നാലുകാലും പൊക്കി ഞാനോടിയതും ഒന്നിച്ച്‌!!

കോറിഡോറിന്റെ ഏറ്റവും അറ്റത്തെത്തി കോണിപ്പടികള്‍ മൂന്നുവീതം ചാടിയിറങ്ങി ഒന്നാം നിലയിലെത്തുന്നതു വരെ ഞാന്‍ കരുതി ഏറ്റവും മുന്നിലോടുന്നത്‌ ഞാന്‍ തന്നെ....

ആ ചിന്തയില്‍ ഒന്നു ചിരിച്ച്‌ തല ഉയര്‍ത്തിയ ഞാന്‍ കണ്ടത്‌ എന്റെ മുന്നിലോടുന്ന മനോഹരനെ!!
അതിനു തൊട്ടു പിന്നില്‍ മനോഹരനോടു മല്‍സരിച്ച്‌ ളോഹയും പൊക്കിപ്പിടിച്ചോടുന്ന പ്രിന്‍സിപ്പലച്ചനെ!!

2 comments:

Roy said...

ഇതില്‍ ഞാന്‍ ഒഴിച്ച്‌ ബാക്കിയെല്ലാം വെറും സാങ്കല്‍പികങ്ങള്‍ മാത്രം!!!

മന്‍സുര്‍ said...

പഥികന്‍...

അറിഞ്ഞതില്‍ സന്തോഷം..
തങ്കളുടെ രചനകള്‍ വായിച്ച്‌ വരുന്നു...മൂങ്ങ വരെ എത്തി..
ഇപ്പോ സൈറ്റില്‍ ആരെങ്ങിലുമറിയുമോ ഈ മൂങ്ങയേ....നനായിരുന്നു
പിന്നെ വീരാ ആ വീരകൃത്യം മനോഹരമായി....സങ്കല്‍പ്പികങ്ങളാണെങ്കിലും....നന്നായി ഹംസയും..മനോഹരനും പിന്നെ ളോഹ പിടിച്ചോടുന്ന അച്ഛനും നര്‍മ്മമുളവാക്കി.....പിന്നെ ആ പഥികന്റെ പൊക്കം അതത്ര കുറവൊന്നുമല്ലാട്ടോ.....

ഇനിയുമെഴുതുക....


നന്‍മകള്‍ നേരുന്നു