Wednesday, November 21, 2007

പട്ടാളം പിള്ളയുടെ തോക്ക്‌

വീണ്ടും ഒരു മടക്കയാത്ര.

ഞാനന്ന് ആറു വയസ്സുകാരന്‍. താമസം മൂലമറ്റം പവര്‍ഹസിനടുത്തുള്ള ഒരു സ്ഥലം.

(കൃത്യമായി പറഞ്ഞാല്‍ പഴയ തല്ലുകൊള്ളിത്തരങ്ങളുടെ ബാക്കി പത്രങ്ങള്‍ വിസയെടുത്ത്‌ ഇവിടെ വന്നു പെരുമാറിയിട്ടു പോകും. അതിനാല്‍ ക്ഷമി!)

ഞങ്ങളുടെ പുരയിടം ഒരു കുന്നിന്‍ പ്രദേശത്താണ്‌. തെങ്ങും, കശുമാവും മരച്ചീനിത്തോട്ടവും, വിവിധ ഇനം മാവുകളും നെല്ലിയും ഒക്കെയുള്ള നാലേക്കറോളം സ്ഥലം.

പക്ഷെ ഞങ്ങള്‍ മൂന്നു മക്കള്‍ക്ക്‌ സ്കൂളില്‍ പോകാന്‍ ബുദ്ധിമുട്ടായതിനാല്‍ റോഡരികില്‍ ഒരു വീട്ടിലാണ്‌ താമസം. (അതുകൊണ്ടും സ്കൂളില്‍ പോകാനുള്ള എന്റെ "ബുദ്ധിമുട്ട്‌" മാറിയേയില്ല കേട്ടൊ.)

ശനിയാഴ്ചയും ഞായറാഴ്ചയും ഞങ്ങള്‍ മലയില്‍ പോകും, പ്രത്യേകിച്ച്‌ പഴങ്ങളുടെ സീസണില്‍. വേനലവധിക്കാലത്ത്‌ മിക്കവാറും താമസവും അവിടെയാക്കും.

അവധിക്കാലത്ത്‌ മലയായ മല മുഴുവന്‍ കറങ്ങി നടക്കലാണ്‌ ഞങ്ങള്‍ മൂവരുടെയും പരിപാടി. ഞങ്ങളുടെ പുരയിടത്തില്‍ നിറയെ പഴങ്ങളുണ്ടെകിലും അയല്‍വക്കത്തെ പുരയിടങ്ങളില്‍ പോയി അടിച്ചുമാറ്റിയാലെ ഒരു തൃപ്തി വരൂ.

പ്രധാനമായും നെല്ലിക്കയാണ്‌ അയല്‍വക്കത്തു നിന്നും വേണ്ടത്‌.

അധികമൊന്നും വേണ്ട, ചേട്ടന്റെ നിക്കറിന്റെ രണ്ട്‌ കീശ നിറയെ, ചേച്ചിയുടെ ഉടുപ്പിന്റെ മടക്കുനിറയെ, എനിക്കു കീശയും കൈയും നിറയെ.

പിന്നെ ഏതെങ്കിലും വലിയ പാറപ്പുറത്ത്‌ കയറി കരുതിക്കൊണ്ടു വരുന്ന ഉപ്പും കാന്താരി മുളകും ചേര്‍ത്ത്‌ തിന്നുക (പണ്ടാരം.... വായില്‍ വെള്ളം നിറഞ്ഞിട്ട്‌ ടൈപ്പു ചെയ്യാനും കൂടി പറ്റുന്നില്ല.....).

ഇതിനിടയില്‍ ഞങ്ങള്‍ക്കൊരു സുഹൃത്തിനെക്കൂടി കിട്ടി.

രവി.

ചേട്ടന്റെ പ്രായം. എന്നാല്‍ തരികിടക്ക്‌ എന്റെയും ചേട്ടന്റെയും ചേര്‍ന്ന പ്രായം.

ഏതു പുരയിടത്തില്‍ എന്തിനം നെല്ലിക്ക, മാങ്ങ, നാരങ്ങ ഇത്യാദി വഹകള്‍ ഉണ്ടെന്നു വര്‍ഷങ്ങളായി ഗവേഷണം മുഖ്യതൊഴില്‍.

സൈഡായി പഠനത്തൊഴിലും!

ഏതായാലും രവി കൂടി ഗാങ്ങിലെത്തിയതോടെ ഞങ്ങളുടെ വിഹാരങ്ങളുടെ വിശാലതയും സമയവും കൂടി.കറക്കം കഴിഞ്ഞ്‌ തിരിയെ വരുമ്പോള്‍ അമ്മയുടെ കയ്യില്‍ നിന്നു കിട്ടുന്ന തല്ലിന്റെ അളവും!

അങ്ങനെയിരിക്കെ രവി ഒരു പുതിയ ഗവേഷണഫലവുമായെത്തി. ഏകദേശം ഒന്നര രണ്ടു കിലോമീറ്റര്‍ ദൂരെയൊരിടത്ത്‌ ഒത്തിരി വലിയ നെല്ലിക്ക അവൈലബിള്‍!

അടുത്ത പ്രദേശത്തൊന്നും ആ വലിപ്പമുള്ള ഇനം ഇല്ലത്രേ!!

കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ മുന്നിട്ടിറങ്ങി.

പക്ഷെ വേറെ പ്രശ്നമുണ്ട്‌. ഉടമസ്ഥന്‍ ആളു കുഴപ്പക്കാരനാണ്‌. എക്സ്‌ മിലിട്ടറി കൂടിയായ ---- പിള്ള .

മുഖം നിറഞ്ഞ കൊമ്പന്‍ മീശ. തോക്കു സ്ഥിരം കൈയ്യിലുണ്ടെന്നും അതല്ല നിറച്ച്‌ വീട്ടില്‍ വച്ചിരിക്കയാണെന്നും രണ്ടു കേള്‍വി.

അയാള്‍ കണ്ണിലെ കൃഷ്ണമണി പോലാണ്‌ നെല്ലിമരം കാത്തുസൂക്ഷിക്കുന്നത്‌. ഒളിച്ചും പതുങ്ങിയും പോകണം.

ഏതായാലും ബാലനായ എന്നെയും അബലയായ ചേച്ചിയെയും ഒഴിവാക്കി ചേട്ടനും രവിയും സാഹസികമായി കാര്യം സാധിച്ചു.

സത്യം പറയണമല്ലൊ ആ നെല്ലിക്കയുടെ വലിപ്പവും രുചിയും ഒന്നു വേറെ തന്നെ!

അടുത്ത ആഴ്ചത്തെ പര്യടനത്തിന്‌ ഞാനുമുണ്ടെന്നു നേരത്തെ അവരെ അറിയിച്ചു. പറ്റില്ലെന്നു പറഞ്ഞ ചേട്ടനെ വിവരം വീട്ടിലറിയിക്കുമെന്ന ഭീഷണിയില്‍ വരുതിയിലാക്കി. മുഖം വീര്‍പ്പിച്ച ചേച്ചിയെ ഞാന്‍ രണ്ടു നെല്ലിക്ക എക്സ്ട്ര പറഞ്ഞൊതുക്കി.

ഏതായാലും പിള്ളയുടെ പുരയിടം ദൂരെക്കണ്ടതോടെ എന്റെ ധൈര്യമെല്ലാം ചോര്‍ന്നു. കാലിനിത്തിരി ബലക്ഷയം!

ഈ പറയപ്പെടുന്ന തോക്കെന്നു പറയുന്ന സാധനം ചുക്കോ ചുണ്ണാമ്പോ എന്നറിയില്ലെങ്കിലും, രവി പറയാറുള്ള എംജിആര്‍ സിനിമക്കഥകള്‍ ഓര്‍ത്തപ്പോള്‍ അമ്മച്ചിയെ അപ്പോള്‍ തന്നെ കണ്ടാല്‍ കൊള്ളാമെന്നൊരു തോന്നല്‍.

എന്റെ സ്പീഡ്‌ കുറഞ്ഞ്‌ കുറഞ്ഞ്‌ സീറോ ആയി.

ഒടുവില്‍ എന്നെ കുറെ ദൂരെ നിര്‍ത്തിയിട്ട്‌ അവര്‍ രണ്ടുപേരും മുന്നോട്ടുപോയി.

ഞാന്‍ ഒരു വലിയ പാറപ്പുറത്ത്‌ കയറി അവര്‍ പോയ വഴിയേ നോക്കി നില്‍പ്പായി. .....

ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞു കാണും, ദൂരെ കുറ്റിക്കാട്ടിലൂടെ ചേട്ടന്റെയും രവിയുടെയും തലവെട്ടം കണ്ടെന്നു തോന്നിയപാടെ ആവേശം മൂത്ത ഞാന്‍ പാറയില്‍ നിന്നു ചാടിയിറങ്ങി അവരുടെ അടുത്തേക്കോടി.

പോകുന്ന വഴിയില്‍ "ഇഷ്ടം പോലെ കിട്ടിയോ ചേട്ടായി" എന്നുറക്കെ വിളിച്ചു ചോദിച്ചു കൊണ്ടിരുന്നു.

മറുപടി കിട്ടിയില്ലെങ്കിലും ഞാന്‍ ഓട്ടം നിര്‍ത്തിയില്ല.

ഏതാണ്ട്‌ നൂറ്‌ മീറ്റര്‍ ദൂരെയെത്തിയപ്പോള്‍ ഒരു പറ പറ ശബ്ദത്തില്‍ മറുപടി കിട്ടി

"കിട്ടിയെടാ കിട്ടി"

"ഇന്നാണെടാ നിന്നെയൊക്കെ എനിക്കു കിട്ടിയതെടാ കൊച്ചു കഴുവേറീടെ മോനെ"

ഇടിവെട്ടേറ്റ പോലെ നിന്ന ഞാന്‍ നോക്കുമ്പോള്‍ പിള്ളയുടെ നീണ്ട ഇരുകൈകളിലും ചേട്ടനും രവിയും!!

മാത്രമല്ല പിള്ളയുടെ പിറകില്‍ തോളിനു പിന്നിലൂടെ ഉയര്‍ന്നു നില്‍ക്കുന്ന തോക്കിന്‍ കുഴലും!!

എനിക്കോര്‍മ്മ വീഴുമ്പോള്‍ പിള്ളേച്ചന്‍ എന്റെ മുഖത്തു വെള്ളം തളിച്ചു തടവുകയാണ്‌!

ചേട്ടനും രവിയും അടുത്ത്‌ നിന്ന് വിങ്ങിക്കരയുന്നു!

തോക്കെന്നു കരുതിയ സാധനം ഒരു കല്ലില്‍ ചാരിവച്ചിരിക്കുന്നു!!

പുരയിടത്തിലൂടെ നടക്കുമ്പോള്‍ പാമ്പിനെ പേടിച്ച്‌ കരുതാറുള്ള മുട്ടന്‍ വടി!!!

Tuesday, November 20, 2007

ഒരു വീരകൃത്യം

കാലം എണ്‍പതുകളുടെ അവസാന ഭാഗം.

ഹൈറേഞ്ചിന്റെ കളിത്തൊട്ടിലായ, തൊടുപുഴയുടെ മണിമുത്തായ ന്യൂമാന്‍ കോളേജാണ്‌ രംഗവേദി.
ഞാനന്നു ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി.

പഠിക്കുന്ന കാര്യമൊഴിച്ച്‌ എന്തിനും റെഡി. പ്രധാന ഹോബി വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള അലക്കും തല്ലും കണ്ടാസ്വദിക്കല്‍.

അന്ന് ന്യുമാനില്‍ കെ എസ്‌ യു, ഒരിനം കെ എസ്‌ സി, എം എസ്‌ എഫ്‌ എന്നിവര്‍ ചേര്‍ന്നൊരു മുന്നണി, വേരൊരിനം കെ എസ്‌ സി, എ ബി വി പി, ചേര്‍ന്ന മറ്റൊരു മുന്നണി, എസ്‌ എഫ്‌ ഐ തനിയെ എന്നൊക്കെയാണ്‌ അവിയലുകള്‍.

ഏതു പാര്‍ട്ടി സമരം പ്രഖ്യാപിക്കുന്നോ, അന്നത്തേക്ക്‌ എന്റെ സപ്പോര്‍ട്ട്‌ അവര്‍ക്ക്‌. പ്രത്യേകിച്ച്‌ ഗോപാലകൃഷ്ണന്‍ സാറിന്റെയോ (അടൂരല്ല) മണി സാറിന്റെയോ പടം റിലീസാകുന്ന ദിവസമാണെങ്കില്‍ ഡബിള്‍ സപ്പോര്‍ട്ട്‌.

ഏതായാലും ഒരു സുദിനം, സമരദിനം!!

അന്നേദിവസം രണ്ടു കൂട്ടര്‍ക്ക്‌ അവകാശബോധമുദിച്ചു. ഗ്രൗണ്ട്‌ ഫ്ലോറിന്റെ ഓരോ അറ്റങ്ങളില്‍ നിന്നും ഇരുകൂട്ടരും പ്രകടനം തുടങ്ങി.

ശബ്ദം കേട്ട പാടെ സേവന തല്‍പരനായ ഞങ്ങടെ മാഷ്‌ പുസ്തകം മടക്കി പുറത്തിറങ്ങി.(അദ്ദേഹത്തിനു സെക്കന്റ്‌ ഹാന്റ്‌ കാറിന്റെ സൈഡ്‌ ബിസിനസ്സുണ്ട്‌)

മാഷിന്റെ പിന്നാലെ ആവേശഭരിതനായി ഞാനും.

പക്ഷെ സ്ഥിരം കുറ്റികളുമായി ഒത്തുകൂടിയപ്പോള്‍ ആവേശം ഇത്തിരി തണുത്തു.
ആകെയുള്ള മൂന്നു തിയേറ്ററിലും തല്ലിപ്പൊളി പടങ്ങള്‍. ഒരിടത്ത്‌ മമ്മൂട്ടി, മറ്റൊരിടത്ത്‌ മോഹന്‍ലാല്‍, മൂന്നമത്തെയിടത്ത്‌ ബാലചന്ദ്രമേനോന്‍!

ഛെ ആര്‍ക്കുവേണം! എവിടെ അഭിലാഷ? എവിടെ.......???

അതുകൊണ്ട്‌ നേരെ ഗള്‍ഫിലേക്കു നടന്നു. (ലേഡീസ്‌ കോര്‍ണറാണ്‌ ഗള്‍ഫ്‌. അവരുടെ മൂത്രപ്പുര വിശ്രമ, സല്ലാപ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഇവിടെ.) എല്ലാ പ്രകടനങ്ങളുടെയും സ്വാഭാവിക അവസാനം ഗല്‍ഫിലാണ്‌. കാരണം പ്രസാദിക്കേണ്ടത്‌ പെണ്‍മണികളാണ്‌. വോട്ട്‌ വീഴണ്ടെ!?

പക്ഷെ കുറെ കാത്തിരുന്നിട്ടും രണ്ടു കൂട്ടരും ഗള്‍ഫിലെത്തുന്നില്ല. അപ്പോള്‍ കേള്‍ക്കാം മൂന്നാം നിലയില്‍ നിന്നൊരാരവം. ആരൊ പറഞ്ഞു, അടി തുടങ്ങിയെന്ന്.

അടി കാണാന്‍ പറ്റിയില്ലെങ്കില്‍ കോളേജു ജീവിതം കൊണ്ടെന്തു ഗുണം?

നേരെ മുകളിലേക്കോടി. മൂന്നാം നിലയിലെ കോറിഡോറിന്റെ നടുവിലായി രണ്ടു കൂട്ടരും മുഖാമുഖം നില്‍ക്കുന്നു. പരസ്പരം ചീത്തവിളിയും ഒച്ചപ്പാടുമല്ലാതെ അടിവീണിട്ടില്ല.
(ഒരുകാര്യം പ്രത്യേകം പറയട്ടെ, ന്യൂമാനില്‍ വന്ന ശേഷം, ചില്ലറ ഉന്തും തള്ളുമല്ലാതെ നല്ലൊരടി ഇനിയും കാണാന്‍ പറ്റിയിട്ടില്ല. ഇവിടുത്തെ നേതാക്കളും അനുയായികളും വലിയ ആഢ്യന്മാര്‍, ഷര്‍ട്ട്‌ ചുളിയുന്ന ഒരിടപാടിനുമില്ല)

അടിവീഴുന്നെങ്കില്‍ ഓടാനുള്ള പാകത്തില്‍ ഒരു മൂലയില്‍ നിന്നു ഞങ്ങള്‍ എത്തിനോക്കിക്കൊണ്ടിരുന്നു.

ഇതിനിടയില്‍ ഹംസ പോയി അടുത്ത ക്ലാസ്സില്‍ നിന്നും ഒരു സ്റ്റൂള്‍ കൊണ്ടുവന്ന് അതില്‍ക്കയറി നിന്നു നോക്കാന്‍ തുടങ്ങി.

ഞാനന്നും ഇന്നും നല്ല പൊക്കക്കാരനായതിനാല്‍ (സച്ചിന്‍ തെണ്ടുല്‍ക്കറേക്കാള്‍ വെറും രണ്ടിഞ്ചു കുറവേയുള്ളു. അതത്ര കുറവാണൊ? എല്ലാവര്‍ക്കും സച്ചിനാവാന്‍ പറ്റുവോ!!) ഞാനും അതില്‍ കയറിക്കൂടി.

രണ്ടു പ്രകടനവും ഏതാണ്ട്‌ മൂന്നു മീറ്റര്‍ അകലത്തിലായി നില്‍ക്കുന്നു. എന്തും സംഭവിക്കാം.

അപ്പോഴാണ്‌ എന്റെ അയല്‍വാസിയും, പ്രകടനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഒരു പാര്‍ട്ടിയുടെ യൂണിറ്റ്‌ പ്രസിഡന്റുമായ മനോഹരന്‍ എന്റെ അടുത്തെത്തിയത്‌. എന്തേ പ്രകടനത്തില്‍ ചേര്‍ന്നില്ല എന്നതിന്‌ താന്‍ വന്നപ്പോള്‍ താമസിച്ചു എന്നും രംഗം എങ്ങിനെയുണ്ടെന്നറിഞ്ഞിട്ട്‌ കൂടാം എന്നും പറഞ്ഞ്‌ എന്നെ സ്റ്റൂളില്‍ നിന്നിറക്കി അതില്‍ക്കയറി നോക്കിനിന്നു.

ശബ്ദകോലാഹലമല്ലാതെ അടിയുടെ ഒരു ലക്ഷണവും കാണുന്നേയില്ല.

പെട്ടെന്നാണ്‌ ഞങ്ങളുടെ പിന്നിലൂടെ പ്രിസിപ്പല്‍ തിരക്കിട്ടു വരുന്നത്‌ ഞാന്‍ കണ്ടത്‌.

ദാണ്ടെടാ ------ (പ്രിസിപ്പലിന്റെ വിളിപ്പേര്‌) വരുന്നു എന്നു ഞാന്‍ പറഞ്ഞതും ഹംസ സ്റ്റൂളില്‍ നിന്നും ചാടിയിറങ്ങി.

ബാലന്‍സ്‌ പോയ മനോഹരന്‍ സ്റ്റൂളുമായി ടപ്പേയെന്ന് തറയില്‍!

തിരിഞ്ഞു നോക്കിയ ഹംസ പ്രിന്‍സിപ്പലിനെ കണ്ട്‌ ഭയന്ന് ഓടിച്ചെന്നു കയറിയത്‌ പ്രകടനത്തിന്റെ ഇടയിലേക്ക്‌!

സ്റ്റൂള്‍ വീഴുന്ന ശബ്ദവും, ഹംസയുടെ പെട്ടെന്നുള്ള തള്ളിക്കയറ്റവും എല്ലാം ചേര്‍ന്നുള്ള ഇളക്കത്തില്‍ അടിയും തുടങ്ങി.

അടി തുടങ്ങിയതും നാലുകാലും പൊക്കി ഞാനോടിയതും ഒന്നിച്ച്‌!!

കോറിഡോറിന്റെ ഏറ്റവും അറ്റത്തെത്തി കോണിപ്പടികള്‍ മൂന്നുവീതം ചാടിയിറങ്ങി ഒന്നാം നിലയിലെത്തുന്നതു വരെ ഞാന്‍ കരുതി ഏറ്റവും മുന്നിലോടുന്നത്‌ ഞാന്‍ തന്നെ....

ആ ചിന്തയില്‍ ഒന്നു ചിരിച്ച്‌ തല ഉയര്‍ത്തിയ ഞാന്‍ കണ്ടത്‌ എന്റെ മുന്നിലോടുന്ന മനോഹരനെ!!
അതിനു തൊട്ടു പിന്നില്‍ മനോഹരനോടു മല്‍സരിച്ച്‌ ളോഹയും പൊക്കിപ്പിടിച്ചോടുന്ന പ്രിന്‍സിപ്പലച്ചനെ!!