അന്ന് ഞങ്ങളുടെ കോളേജിന് ഹോസ്റ്റലില്ല.
സമീപ ഭാഗങ്ങളിൽ കുറേ ലോഡ്ജുകളുണ്ട് സ്റ്റുഡന്റ്‌സ് ഒൺലി.
ദൈവസഹായം ലോഡ്ജ് ഫെയ്മസ്സാണ്.
സർവ്വ തക്കിട തരികിടകളും ചെന്നെത്തുന്നതവിടെയാണ്. കോളേജിൽ നിന്ന് ഇത്തിരി ദൂരത്തായതിനാൽ വലിയ ശല്ല്യങ്ങളുമില്ല.
എസ്തപ്പാനോസ് അച്ചായന്റേതാണ് ലോഡ്ജ്.
വലിയ ഭക്തനും സാത്വികനുമാണ് അച്ചായൻ. പച്ച വെള്ളം ചവച്ചു കഴിക്കുന്നയാൾ.
അതുകൊണ്ട് തന്നെ വന്നു താമസിക്കുന്ന ഏതു പച്ചപ്പാവവും തരികിട ശീലിച്ചതു തന്നെ.
അച്ചായന്റെ ആറു മക്കളിൽ മൂത്ത നാലെണ്ണവും ഗൾഫിൽ. ഇളയ മോളും മോനുമാണ് കൂടെയുള്ളത്.
ഇളയ മകനായ ചാണ്ടി വലിയ സ്റ്റയിലുകാരൻ. ഏതാണ്ട് കോട്ടയം കുഞ്ഞച്ചനിലെ കുഞ്ചനെപ്പോലെ.
ലോഡ്ജിൽ താമസിക്കുന്ന ഞങ്ങളോടൊന്നും മിണ്ടുക കൂടി ചെയ്യാത്ത പവറു കാരൻ.
ഇദ്ദേഹത്തെ ഞങ്ങൾ കൊച്ചായൻ എന്നു വിളിച്ചു പോന്നു. (എസ്തപ്പാനോസ് അച്ചായൻ വളർത്തുന്ന കണ്ണു കാണാൻ വയ്യാത്ത പട്ടിയും ഈ പേരിൽ തന്നെയാണു അറിയപ്പെട്ടിരുന്നത്.)
രണ്ട് കൊച്ചായന്മാരുടെയും പ്രധാന പണി തീറ്റയും ഉറക്കവും.
വീട്ടിൽ വരുന്ന അതിഥികൾക്കും പിന്നെ വീട്ടിലെ ആവശ്യത്തിനുമായി അച്ചായൻ ഒരു വലിയ കൂടു നിറയെ കോഴികളെ വളർത്തിയിരുന്നു. കൊച്ചായന്റെ പ്രധാന ജോലിയും കോഴി തീറ്റ തന്നെ. (ഞങ്ങളുടെയും.... !! ആ കഥ പിന്നാലെ.)
വൈകുന്നേരമായാൽ നാണുച്ചേട്ടന്റെ ഹോട്ടലിലെ ശാപ്പാടും കഴിഞ്ഞ്, കഴിച്ച ശാപ്പാടിന്റെ വിഷമം മാറാനായി സംഘം ചേർന്ന് പാടുക എന്നതാണു ഞങ്ങളുടെ പരിപാടി.
ഞങ്ങളുടെ കൂട്ടത്തിലെ പാരഡി വിദഗ്ദന്മാർ കൊള്ളാവുന്ന സർവ പാട്ടുകളെയും അശ്ലീലവൽക്കരിച്ചു വച്ചിട്ടുണ്ടാവും. നാട് മുഴുവൻ കേൾക്കാവുന്ന വിധത്തിൽ തകർത്ത് പാടുകയാണു രീതി.
ഒച്ചപ്പാട് കേട്ട് ആദ്യ കാലത്ത് ഒരിക്കൽ അച്ചായൻ കയറി വന്നപ്പോൾ ഞങ്ങളുടെ പാട്ട് ഭക്തി ഗാനമായി.
വൈകുന്നേരം ഉറക്കത്തിനു മുൻപായി ഭക്തി ഗാനം പാടുന്ന വിദ്യാർത്ഥികളെ കണ്ട് ആനന്ദഭരിതനായി, താളത്തിൽ കൊട്ടിപ്പാടാനായി ഒരു ഡ്രം തന്നു അച്ചായൻ.
അതോടെ ഞങ്ങളുടെ തെറിപ്പാട്ടിനു അകമ്പടിയായി ഡ്രമ്മിന്റെ മുഴക്കവുമുണ്ടായി.
അങ്ങനെയിരിക്കെ അച്ചായനു ഒരു ചിന്തയുദിച്ചു.
വീടിനു പുറത്തിറങ്ങാത്ത, ആരോടും മിണ്ടാത്ത, സ്നേഹിതരില്ലാത്ത കൊച്ചായനെ, വൈകുന്നെരത്തെ ഞങ്ങളുടെ ഭക്തിഗാനമേളയിൽ പങ്കെടുപ്പിച്ചാൽ ഇത്തിരി ഗുണമുണ്ടായാലോ എന്ന്.
ഏതായാലും പിറ്റേന്നു മുതൽ കൊച്ചായൻ ഞങ്ങളുടെ കൂടെ വൈകുന്നേരത്തെ പാട്ടിനെത്തി.
ഇൻഡ്രൊഡ്യൂസ് ചെയ്യാനെത്തിയ അച്ചായൻ പോകുന്നതു വരെ ഞങ്ങൾ അറിയാവുന്ന പള്ളിപ്പാട്ടുകൾ പാടി.
ബോറടിച്ച് വലഞ്ഞ്, അച്ചായനെ ഭയന്ന് കൊച്ചായനും ഞങ്ങളോടൊപ്പം ചുണ്ടനക്കി.
അച്ചായൻ പോയതോടെ ഞങ്ങളുടെ പാട്ടിന്റെ ലൈൻ മാറാൻ തുടങ്ങി.
ആദ്യം സംഭവം മനസ്സിലാകാതിരുന്ന കൊച്ചായൻ പതിയെ ശ്രദ്ധിക്കാൻ തുടങ്ങി.
എന്തിനേറെപ്പറയുന്നു പിറ്റേന്നു മുതൽ കൊച്ചായൻ ഞങ്ങളുടെ ഗാനമേളയിലെ പ്രധാന ഗായകനും, ഞങ്ങളുടെയെല്ലാം സുഹൃത്തുമായി മാറി.
കൊച്ചായനെ ഇത്തരത്തിൽ മാറ്റിയെടുത്ത ഞങ്ങൾക്കു അച്ചായന്റെ പ്രത്യേക ഈസ്റ്റർ സദ്യയും കിട്ടി.
ഒരിക്കൽ ഓർക്കാപ്പുറത്തു കടന്നു വന്ന അച്ചായൻ ഞങ്ങളുടെ യഥാർത്ഥ ഭക്തിഗാന സുധ കേട്ടപ്പോഴുണ്ടായ ചീത്ത വിളിക്കു പക്ഷെ സദ്യയുടെ രുചി ഉണ്ടായിരുന്നില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment